Sunday, August 9, 2009

ജപ്തി

കാറ്റുരുട്ടിയ പാഴില പാറി
പാമ്പിഴഞ്ഞു മറഞ്ഞതായ് തോന്നി
ചൂലിഴയാത്ത മുറ്റത്തു കുപ്പി-
ച്ചില്ലു പൊട്ടി മുളച്ചതായ് തോന്നി.

തൊട്ടയല്പക്കമില്ലാത്ത വീട്
കുട്ടികള്‍ ഒച്ചവെയ്ക്കാത്ത വീട്
പെറ്റിരട്ടിച്ച പൂച്ചകള്‍ വീഞ്ഞ-
പ്പെട്ടി മാന്തി പൊളിക്കാത്ത വീട്.

കെട്ടിരുണ്ടതാം സൂര്യന്‍ ചിലന്തി-
ക്കുട്ടയില്‍ കുടുങ്ങിക്കിടപ്പുണ്ട്
കര്‍ക്കിടക മഴകാത്ത് മണ്ണെണ്ണ-
ക്കുപ്പികള്‍ ഇറയത്തിരിപ്പുണ്ട്.

ഭിത്തിയില്‍ ഒച്ചിഴഞ്ഞ ലിപികള്‍-
ക്കൊക്കെയും വടിവൊക്കുവാനുണ്ട്
ഉത്തരത്തിലവ്യക്തമെന്നാലും
കൊത്തിവച്ചിരിപ്പൂ നഷ്ടകാലം.

-എങ്കിലും,കണ്ടൊരോര്‍മ പുതുക്കാന്‍
ചെമ്പരത്തി ചിരിച്ചു നില്‍പ്പുണ്ട്
കുപ്പ കൊത്തിക്കിളയ്ക്കും കിളിക്കു കല്‍-
ച്ചട്ടികള്‍ കോരി വച്ചിരിപ്പുണ്ട്.

ഒക്കെയും നിറഞ്ഞോര്‍ക്കാപ്പുറത്തേ-
യ്ക്കുറ്റുനോക്കുമേകാന്തത മാത്രം
ജപ്തി നോട്ടീസ്സിലൊപ്പിട്ടുവാങ്ങാന്‍
എപ്പൊഴും കൈകള്‍ നീട്ടിനില്‍പ്പുണ്ട്.

Monday, August 3, 2009

ചര്‍ക്ക

ഇടംകൈയ്യാലുടല്‍ താങ്ങി
പടിഞ്ഞുപവസിച്ചാവാം
ചിലന്തിപ്പന്തലേറി നീ
മെലിഞ്ഞു-ഖാദിശാലയില്‍

ചരിത്രക്ലാസ്സിലെച്ചോദ്യ-
ശരശയ്യയിലുത്തരാ-
യനം കാത്തുകിടന്നേറെ
കടന്നു-കാലമങ്ങനെ..

നിനക്കൊപ്പം നിഴലാന-
ക്കൂട്ടമെപ്പോഴുമെങ്കിലും
നിലംതൊട്ടു നടന്നെങ്ങും
പടര്‍ന്നു നിന്റെ വേരുകള്‍

പരുത്തി പൂത്തപോലെത്തി
കരുത്താല്‍ കെട്ടഴിക്കുകെ-
ന്നൊരുത്തി പടിവാതിലില്‍
പരപീഡനമേറ്റവള്‍.

നിമിഷം നൂറ്റെടുക്കുമ്പോള്‍
പിരിഞ്ഞു പല ധാരകള്‍
സമരത്തറി നൂലോടി-
പ്പിണഞ്ഞൂ പല നാടുകള്‍

കടലുപ്പു നിവേദിച്ചു
ദണ്ഡിയില്‍;കയ്പു നീരിതാ-
കരിമ്പിലൂറി നില്‍ക്കുന്നു
-ചമ്പാരനെ രുചിക്കുക.

പരുത്തിപ്പാടമൊക്കെയും
ചുവന്നു-ചോരയാല്‍ നദി
കവിഞ്ഞു-ഗുഹസംഗമം
കാത്തു നീ ഏറെ നാളുകള്‍.....

തിരിഞ്ഞു പിന്നെയും കാലം;
തെരഞ്ഞു നിന്മുഖം-ഭിത്തി-
മെഴുക്കില്‍ മാഞ്ഞു-കണ്ണട,
വടി,പാദുകമൊക്കെയും.

ഹൃദയം ശിലയാക്കി ഞാന്‍
നിന്റെ വാക്കുളി പോറുവാന്‍
ഖാദിശാലയില്‍ ആദര്‍ശ-
ക്കെട്ടു വീണ്ടും അലക്കുവാന്‍

കിഴിവില്‍ വിറ്റുതീരുന്നു
നൂറ്റ നൂലുകളെങ്കിലും
മറയുന്നീലെന്റെ നാണം
നിലക്കണ്ണാടി വാതിലില്‍.

Saturday, August 1, 2009

വിരുന്ന്

ചെരുപ്പൂരേണ്ട ചങ്ങാതീ
ചരലും ചെളിയുമല്ലിത്
-കളയൂ സ്ഥലജലഭ്രമം

മിനുപ്പ്-ഓളം മിടിക്കുന്ന
മൊസേക്കു ചതുരങ്ങളില്‍
കാലുരയ്ക്കെ തുളുമ്പുന്നു
കണ്ണില്‍ മുഖപരിചയം

കഴുത്തറ്റം കടത്തിന്റെ
കടല്‍-അക്വേറിയം
കോരിക്കുടിക്കാന്‍
ഉപ്പു ഞാനേറെ
തിന്നു മത്തു പിടിക്കവേ
എത്തി നോക്കേണ്ട ചങ്ങാതീ
ഒളിവും മറവുമില്ലിതില്‍....

ഇരിക്കും മുമ്പഴിച്ചെന്നോ
വഴിയാത്രാവിശേഷങ്ങള്‍
ഉപ്പും മധുരവും മാറ്റി
കയ്പുനീരിതു മൊത്തുവാന്‍
മടിക്കേണ്ട ചങ്ങാതീ
തണുപ്പും ചൂടുമല്ലിത്.

മുഖമാകെ തെറിച്ചെന്നോ
പൈപ്പിലെ ചോര
മുന്‍പു ഞാന്‍
പറഞ്ഞില്ലേ പലമട്ടാ-
ണൊഴുക്കീ ടാപ്പിലൊക്കെയും
ഞെട്ടി മാറേണ്ട ചങ്ങാതീ
ചതിയും ചായവുമല്ലിത്.

ഊണുമേശപ്പുറമാകെ
നിരന്നുത്സവരുചികള്‍
നാം വിശപ്പു മുക്കിയുണ്ണുന്നു
വീണ്ടും വീണ്ടുമോര്‍മകള്‍
വിലക്കേണ്ടതു ചങ്ങാതീ
കൊഴുപ്പധികമില്ലതില്‍.

കിടക്കുമ്പോള്‍
അണയ്ക്കേണ്ടീ വെളിച്ചം
ആണ്ടുപോയേക്കും
വിചാരക്കയമെത്തിയാല്‍
ഇരുട്ടെന്നലറേണ്ട നീ
ഉറക്കം മാത്രമില്ല
-ഇന്‍സ്റ്റാള്‍മെന്റ് മയക്കം-
നീ മറക്കേണ്ട പതിവ്
എണ്ണിക്കുറയും ക്യാപ്സൂള്‍

വിഴുങ്ങിക്കോളു ചങ്ങാതീ
വിലക്കപ്പെട്ട ജീവിതം.

Wednesday, July 29, 2009

മെറ്റല്‍ ഡിറ്റക്ടര്‍

ഇനി മുട്ടുണ്ടാവില്ല.
വാതില്‍ തുറന്നേ കിടക്കും
കാവല്‍ വഴിമാറി നില്‍ക്കും.

നാടകത്തറയിലെ എടുപ്പുക‍ള്‍ പോലെ
ലോഹ കവാടങ്ങള്‍
ചുവരിനെ മായ്ച്ചു കളയും.
മുന്നിലും പിന്നിലും നരച്ച ആകാശം,
തിളച്ച വെയില്‍
കാറ്റു വിഴുങ്ങിയ പാമരം പോലെ
വില്ലിച്ചുകൊണ്ടേയിരിക്കും.

അലങ്കാരക്കാഴ്ചയ്ക്കും
അമ്പലപ്പുഴ വേലയ്ക്കും
ഇനി തള്ളിക്കയറേണ്ടി വരില്ല.
അറവുശാലയിലേക്കും
ആശുപത്രിയിലേക്കും
ഒരേ പാസു മതിയാകും.
ഓഹരിപ്പുരയില്‍ നിന്നു നേരേ
സെമിത്തേരിയിലെ ലേലം കാണാന്‍
ഏകജാലകം നിലവില്‍ വരും.

പിടിക്കപ്പെടാതിരിക്കാന്‍
നന്നേ പാടു പെടേണ്ടി വരും.
ചോര ചോരയെ തിരിച്ചറിയും പോലെ
ലോഹം ലോഹത്തെ,
വാതില്‍ വിരുന്നുകാരെ-
ഒറ്റിക്കൊണ്ടിരിക്കും.

ഒളിച്ചു കടത്താനായില്ലെന്നു വരാം
സ്നേഹത്തിന്റെ അയിരു പോലും.